Friday, November 30, 2007

കലപില കൂട്ടാന്‍ ഒരാള്‍ കൂടി

നമ്മുടെ സ്വന്തം ബിരിയാണിക്കുട്ടിക്ക് കാ‍ര്‍ത്തിക നക്ഷത്രത്തില്‍ 24 നവംബര്‍, ശനിയാഴ്ച രാവിലെ 7.25 ന് ഒരു ബിരിയാണിക്കുട്ടന്‍ പിറന്ന വിവരം ഏവരേയും ഇതിനാല്‍ അറിയിച്ചു കൊള്ളുന്നു.

Sunday, November 4, 2007

പറയേണ്ടതേ പറയാവൂ...

ഇന്നും ഇന്നലെയൊന്നും തുടങ്ങിയതല്ലിത്.
ഞാനിവിടെ വന്ന കാലംമുതല്‍ തുടങ്ങിയതാണ്.
എന്തൊരു ശല്യമാണിത്.
ഇന്നും ചായകുടീം പാല് കുടീം ഒന്നും നടക്കില്ല.
ഞായ്റാഴ്ച ദിവസമല്ലേ,അവധിദിവസമല്ലേ,കൂടാതെ ചെറിയ രീതിയില്‍ തണുപ്പുമുണ്ടല്ലോ എന്നൊക്കെ കരുതി കിടന്നുറങ്ങിയാല്‍ ഇങ്ങനൊക്കെ തന്നെ സംഭവിക്കും.
വീട്ടുകാര്യങ്ങളില്‍ എന്തെങ്കിലുമൊക്കെ സഹായം ചെയ്യണമെന്ന് എന്റെ മനഃസാക്ഷി എന്നോട് പറഞ്ഞത് പ്രകാരം ആഷ വന്നതിന് ശേഷവും ഞാനാണ് ഈ പണി ചെയ്യുന്നത്.
പറഞ്ഞ് പറഞ്ഞ് ഞാന്‍ കാടുകയറുകയാണല്ലോ?
ഇതു വരെ പണി എന്താണന്ന് പറഞ്ഞില്ല.

പണി ഇതാണ്. രാവിലെ കൃത്യം 5.30എന്ന സമയമുണ്ടങ്കില്‍ പാല്‍ക്കാരന്‍ പാല്‍ക്കവര്‍ കൊണ്ടുവന്ന് വീട്ടുപടിക്കലിടും.
ആദ്യകാലത്ത് ബെല്ലടിച്ച് ശല്യപ്പെടുത്തി ഉറക്കം കെടുത്തുമായിരുന്നു. ശല്യം സഹിക്കാതെ ഒരുനാള്‍ പാല്‍ക്കാരന് ലാസ്റ്റ് വാണിങ്ങ് നല്‍കി.
“എന്തോന്നാടേ, നിന്റെ പാല് വാങ്ങണതിന്റെ ശിക്ഷയാണോ ഇത്. മനുഷേന്റെ ഉറക്കം കെടുത്തുകയെന്ന് വെച്ചാല്‍...ഇനിയിതാവര്‍ത്തിച്ചാല്‍...”

പിന്നീടിതുവരെ അവനതാവര്‍ത്തിച്ചിട്ടില്ല.

അഥവ ആവര്‍ത്തിച്ചാല്‍ പാല്‍ക്കാര്‍ക്ക് വലിയ ക്ഷാമമില്ല എന്ന് അവനും അറിയാം. ഞാന്‍ പറഞ്ഞാല്‍ കേള്‍ക്കുന്ന ആദ്യത്തെ തെലുങ്കനെന്ന നിലയ്ക്ക് എനിക്കവനോട് വലിയ സ്നേഹവും ബഹുമാനവുമൊക്കെ തോന്നി. അതിപ്പോഴുമുണ്ട്. പഴകാര്യങ്ങളൊന്നും മറക്കരുതല്ലോ.

കൃത്യം 6 മണി എന്ന സമയമുണ്ടങ്കില്‍ കമ്പനിയില്‍ നിന്നും ഫോണ്‍ വരും. രാത്രിയില്‍ കമ്പനിയിലെന്തൊക്കെ നടന്നുവെന്ന വിവരണവും തന്ന് എന്റെ നെഞ്ചിടിപ്പും വര്‍ദ്ധിപ്പിച്ച് ഉറക്കവും കെടുത്തി വരുന്ന ഫോണ്‍ എന്ന എന്റെയീ ആജന്മശത്രുവിന് പാല്‍ക്കാരന് നല്‍കിയതുപോലത്തെ വാണിങ്ങ് നല്‍കാന്‍ പറ്റില്ലല്ലോ. അതുകൊണ്ട് തന്നെ അതെന്നും കൃത്യം 6 മണിയ്ക്ക് തന്നെ ചിലയ്ക്കും. ഉറക്കച്ചടവോടെ ഞാനെണീക്കും. ഫോണ്‍ അറ്റെന്റ് ചെയ്യാന്‍ എണീക്കുന്നത് കൊണ്ട് ഒരു ഗുണമുണ്ടെനിക്ക്. പാല്‍ക്കവര്‍ മുടങ്ങാതെ എടുത്ത് വെയ്ക്കാം.
ഇന്നും പതിവുപോലെ പാല്‍ക്കവര്‍ എടുത്തുവെയ്ക്കാനായി വതില്‍തുറന്നതാണ് ഞാന്‍.
ശരിക്കും സങ്കടവും ദേഷ്യവുമെല്ലാം വന്നു. പാല്‍ക്കവര്‍ പൊട്ടി പാല്‍ നിലത്ത് വീണിരിക്കുന്നു.സുഭദ്രമായി തൂക്കിയിട്ടിരുന്ന തുണിസഞ്ചിയില്‍ നിന്ന് പാല്‍ നിലത്ത് ഇറ്റിറ്റ് വീണുകൊണ്ടിരിക്കുന്നു.
എന്താചെയ്യേണ്ടത് ഞാന്‍?
ഇന്നും ചായകുടി മുട്ടി.

ഇനിയല്‍പം ഫ്ളാഷ് ബാക്ക്....

കുറേ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞാനും എന്റെ സുഹൃത്തും കൂടിയായിരുന്നു താമസിച്ചിരുന്നത്. അന്തക്കാലത്തും ഇതുപൊലേ പാല്‍ക്കവര്‍ പൊട്ടാറുണ്ടായിരുന്നു. ആദ്യമൊക്കെ പാല്‍ക്കാരന്‍ ഞങ്ങള്‍ ബാച്ചിലേഴ്സിന് പൊട്ടിയ കവര്‍ കൊണ്ട് തരുന്നതാണെന്ന് കരുതി. പെണ്ണുങ്ങളുടെ നാവിനെ തെലുങ്കര്‍ക്കും പേടിയായിരിക്കുമെന്ന് ഞങ്ങള്‍ കരുതി.
അങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ. ബാച്ചിലേഴ്സ് ആണന്ന് കരുതി എന്തും ചെയ്ത്കളയാമെന്ന് വെച്ചാല്‍...
പാല്‍ക്കാരനെ വിരട്ടി. പാവം പാല്‍ക്കവര്‍ പൊട്ടിയ കംപ്ളയ്ന്റ് കിട്ടിയാല്‍ എക്സ്ട്രാ പാല്‍ തരുവാന്‍ തുടങ്ങി.
തുടരെത്തുടരെ കവര്‍ പൊട്ടാന്‍ തുടങ്ങിയപ്പോള്‍ പാല്‍ക്കാരന്‍ കൈമലര്‍ത്തി.
"സാര്‍, ഇനി നിങ്ങള് വേറെ വല്ലോരെം ഏര്‍പ്പെടുത്തിക്കോ. ദെവസവും ഇങ്ങനെ എക്സ്ട്രാ തരുകയെന്ന് പറഞ്ഞാല്‍ നടക്കുന്ന കാര്യമല്ല."

പാല്‍ക്കാരനും കൈയ്യൊഴിഞ്ഞ സ്ഥിതിക്ക് എങ്ങനേം കവറ് പൊട്ടുന്നതെങ്ങനെയെന്ന് കണ്ട് പിടിക്കണം. ചുമതല സുഹൃത്തിനെ ഏല്‍പ്പിച്ചു.അതിരാവിലെ എണീക്കുന്നത് എനിക്ക് വളരെ ബുദ്ധിമുട്ടാണന്ന് ഞാന്‍ പറയാതെ തന്നെ അവന് മനസ്സിലാക്കാന്‍ കഴിഞ്ഞു. അതാണ് സുഹൃദ്ബന്ധത്തിന്റെ ശക്തി!
സുഹൃത്ത് പാല്‍ക്കാരന്‍ വരുന്നതിന് മുന്നേ എണീറ്റ് പുറത്ത് മറഞ്ഞിരുന്നു.

പാല്‍ക്കാരന്‍ വന്നു. കവറിട്ടു. മടങ്ങിപ്പോയി.

സുഹൃത്ത് ചെന്ന് കവര്‍ പരിശോധിച്ചു.
ഇല്ല. ഒരു കുഴപ്പവുമില്ല.
പിന്നെ എന്താണ് കുഴപ്പം?
എന്താണ് സംഭവിക്കുന്നതെന്ന് കണ്ട് പിടിച്ചിട്ട് തന്നെ കാര്യം.
സുഹൃത്ത് കവറവിടെ തന്നെയിട്ടു. കുറച്ചകലത്തോട്ട് മാറിനിന്നു.
അധികനേരം കാത്തുനില്‍ക്കേണ്ടി വന്നില്ല. വരുന്നൂ തടിമാടന്‍ ഒരുത്തന്‍!
കൊടുത്തൂ കവറിനിട്ടൊരടി.
പാല് പുറത്തേയ്ക്ക് ചാടി.
സുഹൃത്ത് കള്ളനെക്കിട്ടിയ സന്തോഷത്താല്‍ ഉറക്കെ വിളിച്ച് കൊണ്ട് അകത്തേയ്ക്ക് വന്നു.
"കെടച്ചെടാ...കെടച്ചെട."
"ഉറക്കം കെടുത്താതെ കാര്യം പറ." ഞാന്‍ പറഞ്ഞു.
"പാല് കള്ളനെ ഞാന്‍ കണ്ടു...
പൂച്ച...ഒരു വലിയ പൂച്ച."
സുഹൃത്ത് ആകെ ബഹളം.
"പൂച്ചയോ? എനിക്ക് കൗതുകമായി."
പാല് മോഷണത്തിന്റെ ഹൈദ്രാബാദ് വേര്‍ഷന്‍!

കൂട്ടുകാരന്‍ നേരത്തേ എണീറ്റതുകൊണ്ട് മറ്റൊരുകാര്യം കൂടി മനസ്സിലാക്കാന്‍ കഴിഞ്ഞു. അടുത്ത ഫ്ളാറ്റിലുള്ളവര്‍ക്കും ഇതേ അനുഭവം ഉണ്ടായിട്ടുണ്ടായിരിക്കാം. അവര്‍ വാതുക്കലൊരു സഞ്ചി തൂക്കിയിടുന്നുണ്ട്. അതിലാണ് പാല്‍ക്കാരന്‍ കവറിടുന്നത്.
ഞങ്ങളും കവര്‍ തൂക്കാന്‍ തുടങ്ങി.
രണ്ട് ദിവസത്തേയ്ക്ക് പ്രശ്നമില്ലായിരുന്നു. മൂന്നാം ദിവസം ദാ കെടക്കുന്നു!
പാല് കവറില്‍ നിന്നും ഇറ്റിറ്റ് വീഴുന്നു.

കള്ളന്‍ ഇംപ്രൂവായി!

ഒന്ന് ചാടി അടിച്ചാലെന്താ അവന് പാല് കിട്ടിയാല്‍ പോരേ. അതോടെ ഞങ്ങള്‍ പ്ളാസ്റ്റിക് കിറ്റ് ഉപയോഗിക്കുന്നത് നിര്‍ത്തി.ഒരു തുണി സഞ്ചി വാങ്ങി കുറേ കൂടി ഉയരത്തില്‍ തൂക്കി.

സംഗതിയേറ്റു. പാല് മോഷണം നിന്നു. ഞാനും സുഹൃത്തും കല്യാണമൊക്കെ കഴിഞ്ഞ് വേറെ വേറെ മാറി.
കള്ളന്‍ വേറെ ബാച്ചിലേഴ്സിനെ തേടിപ്പോയിക്കാണും!

വര്‍ഷങ്ങള്‍ കഴിഞ്ഞു. പൂച്ചയേയും പാല് മോഷണത്തേയും ഞാന്‍ മറന്നു.
എങ്കിലും ശീലമായിപ്പോയതിനാല്‍ പഴയ സഞ്ചി ഇപ്പോഴും തൂക്കിയിടാറുണ്ട്. വളരെ ഉയരത്തിലല്ലയെന്ന് മാത്രം.
ഞാന്‍ മറന്നെങ്കിലും പൂച്ച എന്നെ മറന്നില്ലന്ന് തോന്നുന്നു. അല്ലെങ്കില്‍ പിന്നെ അവന്‍ തേടിപ്പിടിച്ച് പിന്നേയും എന്തിനു വന്നു.

ഇന്ന് ചായകുടി മുട്ടിയ സ്ഥിതിക്ക് നാളെ മുതല്‍ വീണ്ടും ഉയരത്തില്‍ തൂക്കണം. പൊട്ടിയ കവര്‍ സിങ്കില്‍കൊണ്ട് തട്ടുമ്പോള്‍ ഞാന്‍ മനസ്സില്‍ വിചാരിച്ചു.

അപ്പോഴത്തേയ്ക്കും ദാ വരുന്നു ശകാരം. ശ്രീമതിയുടെ വക.
"ആകെക്കൂടി ചെയ്യുന്ന ഒരു പണിയാണ്. അതും കൂടി നേരാം വണ്ണം ചെയ്യുകേലന്നുവെച്ചാല്‍..."

"ഒരു ദിവസം പാല്‍ചായയില്ലന്ന് വെച്ച് ആകാശമൊന്നുമിടിഞ്ഞ് വീഴാന്‍ പോണില്ല. കെടന്ന് ബഹളം വെയ്ക്കാതെ പോയി കട്ടന്‍ചായയുണ്ടാക്ക്..." അല്ലാതെ ഞാനെന്ത് പറയാന്‍...

ഇതിനാണ് പറയുന്നത് കല്യാണത്തിന് മുന്‍പുള്ള ഒരു കാര്യവും ഈ പെണ്ണുങ്ങളോട് പറയരുതെന്ന്!

Wednesday, May 30, 2007

ചാര്‍മിനാറിന്റെ ഗേറ്റ്

ഹൈദ്രാബാദില്‍ വന്നിട്ട് കുറെ വര്‍ഷങ്ങള്‍ കഴിഞ്ഞിരുന്നുവെങ്കിലും ചാര്‍മിനാര്‍ കാണണമെന്ന് തോന്നിയിട്ടില്ല.
സഹമുറിയന്‍ സുഹൃത്താണ് ചാര്‍മിനാര്‍ കാണാനുള്ള ആഗ്രഹം എന്നിലുണര്‍ത്തിയത്.
കല്യാണമൊക്കെ കഴിഞ്ഞാല്‍ എങ്ങനെയായാലും നാട്ടീന്ന് ആരെങ്കിലുമൊക്കെ എത്താന്‍ സാധ്യതയുണ്ട്.അതുകൊണ്ട് നേരത്തേ കാലത്തേ കുറച്ച് സ്ഥലങ്ങളൊക്കെ മനസ്സിലാക്കി വെയ്കുന്നത് നല്ലതാണന്ന് എന്റെ കുഞ്ഞു ബുദ്ധി എന്നെ അറിയിച്ചു.അതിന്‍പ്രകാരം ഞാനും സുഹൃത്തും കൂടി ചാര്‍മിനാറിനുള്ള ബസ് കയറി. നേരിട്ടുള്ള ബസ്സായതിനാല്‍ ഉപകാരമായി. ആരോടും വഴി ചോദിച്ച് മെനക്കെടേണ്ട കാര്യവുമില്ല. .അവസാന സ്റ്റോപ്പിലിറങ്ങിയാല്‍ മതി.അല്ലെങ്കിലും ചോദിക്കാന്‍ പോയാല്‍ കൂടുതല്‍ കൊളമാകത്തേയുള്ളു എന്ന് ഇത്രയും കാലത്തെ അനുഭവം പഠിപ്പിച്ചിട്ടുള്ളതുമാണ്.നേരാംവണ്ണം ഹിന്ദിയോ തെലുങ്കോ,ഇംഗ്ലീഷോ സുഹൃത്തിനറിയില്ല എന്ന് എനിക്കറിയാം. എന്റെ കാര്യം പ്രത്യേകിച്ച് പറയേണ്ടല്ലോ.

ബസിറങ്ങി കുറച്ച് മുന്നോട്ട് നടന്നു.ഇടതു വശത്ത് മനോഹരമായൊരു കെട്ടിടം. കണ്ടിട്ട് പള്ളിപോലെയൊക്കെ തോന്നുന്നു. കെട്ടിടത്തിനു മുന്‍വശം നിറയെ പ്രാവുകള്‍. പ്രാവുകളേക്കാള്‍ കൂടുതല്‍ ആള്‍ക്കാര്‍. എല്ലാവരും ചാര്‍മിനാര്‍ കാണാന്‍ വന്നവരായിരിക്കണം.
ഞാന്‍ സുഹൃത്തിനോട് പറഞ്ഞു. “നല്ല ഭംഗിയുണ്ടല്ലേ ചാര്‍മിനാറിന്” അവനും തലകുലുക്കി സമ്മതിച്ചു.
കുറെനേരം അവിടെയൊക്കെ കറങ്ങിയടിച്ച് നടന്നു ഞങ്ങള്‍ രണ്ടുപേരും.

സുഹൃത്ത് സന്തോഷവാനായി. ഞാന്‍ അതിലേറെ സന്തോഷിച്ചു.ഇനിയിപ്പൊ നാട്ടീന്ന് ആരുവന്നാലും ഒരു പ്രശ്നോമില്ല. ചാര്‍മിനാറല്ല അതിന്റെ അടിക്കല്ലു വരെ ഞാന്‍ കാട്ടിക്കൊടുക്കും.

കല്യാണം കഴിഞ്ഞു. ഞാന്‍ വിചാരിച്ച പോലെ കാര്യങ്ങള്‍ നീങ്ങി. ആഷയ്ക്കും അവടാങ്ങളയ്ക്കും, അച്ഛനും അമ്മയ്ക്കുമെല്ലാം ചാര്‍മിനാര്‍ കാണണം.ഹൈദ്രാബാദ് വരെ വന്നിട്ട് ചാര്‍മിനാര്‍ കണ്ടില്ലാന്ന് വെച്ചാല്‍ അതിന്റെ പോരായ്മ് എനിക്ക് കൂടിയല്ലേ?
ഹൈദ്രാബാദിന്റെ മുക്കും മൂലയും പോലുമറിയാവുന്ന എന്നോടാ കളി!
ഞാന്‍ റെഡിയായി.
എല്ലാരെയും കൊണ്ട് ചാര്‍മിനാറിനു മുന്നില്‍ നിര്‍ത്തി.ചാര്‍മിനാറിനെ കുറിച്ച് കേട്ടിട്ടുള്ളതും കേള്‍ക്കാത്തതുമായ കുറേ കഥകളും പറഞ്ഞുകൊടുത്തു.
കുഞ്ഞളിയന്‍ പടം പിടിക്കാനുള്ള തിരക്കിലായിരുന്നു. നാട്ടില്‍ കൊണ്ട് കാണിക്കേണ്ടതല്ലേ!
ഫിലിം തീരാറായപ്പോള്‍ കുഞ്ഞളിയനൊരാഗ്രഹം.
“അളിയാ, ആ പൊറകീ കാണുന്ന ഗോപുരം പോലത്തെ കെട്ടിടമില്ലേ അതിനെ ബാക്ഗ്രൗണ്ട് ആക്കി എന്റേം ആച്ചീടേം ഒരു പടമെടുക്കണം.”

അപ്പോഴാണ് ആഷയുടെ ശ്രദ്ധ അങ്ങോട്ട് തിരിഞ്ഞത്.
അവളെന്നോട് ചോദിച്ചു.“അല്ല. അതേതാ കെട്ടിടം?”

ഞാനും അപ്പോഴാണത് ശ്രദ്ധിച്ചത്. പുറകില്‍ ഒരു വലിയ ഗോപുരം. അറിയാന്‍ പാടില്ലന്ന് പറയുന്നത് ശരിയല്ലന്ന് തോന്നി. അച്ഛനും അമ്മയും എന്തു വിചാരിക്കും എന്നെക്കുറിച്ച്.

“അതോ ചാര്‍മിനാറിന്റെ ഗേറ്റാ.” ഞാന്‍ തട്ടിവിട്ടു.

ചാര്‍മിനാറിനേയും,ചാര്‍മിനാറിന്റെ ഗേറ്റിനെയുമെല്ലാം കാമറയ്ക്കുള്ളിലാക്കിയതിന്റെ സന്തോഷത്തില്‍ അളിയനും അച്ഛനും അമ്മയുമെല്ലാം നാട്ടിലേയ്ക്ക് മടങ്ങി.
കുറച്ച് ദിവസങ്ങള്‍ക്ക് ശേഷമുള്ള ഒരു ഞായറാഴ്ച രാവിലെ എട്ട് മണികഴിഞ്ഞുകാണും. എനിക്ക് നേരം പുലര്‍ന്നിട്ടില്ലാതിരുന്നതുകൊണ്ട് പുതപ്പിനുള്ളില്‍ നിന്നും തല പുറത്ത് കാണിക്കാതെ ഞാന്‍ മൂടിപ്പുതച്ച് കിടക്കുകയായിരുന്നു.
അപ്പോഴാണ് ആഷയുടെ വിളി.
രാവിലെ എണിറ്റ് ശല്യം തുടങ്ങി. ഒരു ബെഡ് കോഫിയെങ്കിലും ഉണ്ടാക്കിതന്നുകൂടെ ഇവള്‍ക്ക്. മനസ്സില്‍ തോന്നിയ അഭിപ്രായം പുറത്ത് കാണിക്കാതെ ഞാന്‍ പുതപ്പിനുള്ളില്‍ നിന്നും തല പുറത്തേയ്ക്കിട്ടു.
“ദാ ഇങ്ങോട്ടൊന്നു വന്നേ ഒരു രസം കാണിച്ചു തരാം.”
വെളുപ്പാന്‍ കാലത്താണ് അവളുടെയൊരു രസം. ഞാന്‍ കണ്ണും തിരുമ്മി അവളുടെ അടുക്കലേയ്ക്ക് ചെന്നു.
അന്നത്തെ പത്രമെടുത്ത് അവളെന്റെ കൈയില്‍ തന്നു.
“ദേ ഒന്നു നോക്കിക്കേ ചാര്‍മിനാറിന്റെ പടമിതില്‍ കൊടുത്തിട്ടുണ്ട്.”
അത്രേ ഒള്ളോ. ഞാന്‍ പത്രം വാങ്ങി നോക്കി.
എന്താ പറയേണ്ടതെന്നറിയില്ല. ഞാനാകെ വെട്ടി വിയര്‍ത്തു. പത്രത്തില്‍ ഞാന്‍ കാണിച്ച ചാര്‍മിനാറിന്റെ ഗേറ്റ്!
പത്രത്തില്‍ നിന്നും തലയെടുക്കാതെ തന്നെ ഞാനവളെയൊന്നു നോക്കി.

അവളുടെയൊരു ചിരി...ആക്കിയുള്ള ചിരി...എന്റെ തൊലി ഉരിഞ്ഞുപോകുന്നതുപോലൊരു തോന്നല്‍.
ഒരബദ്ധം ഏത് മണ്ടനും പറ്റാം!

കുട്ടിനിക്കറുമിട്ട് അപ്പുക്കുട്ടന്‍ തോട്ടിലെ വെള്ളത്തിലേയ്ക്ക് മലക്കം മറിയുന്ന ലാഘവത്തോടെ ഞാനൊരു ചാട്ടം ചാടി. കട്ടിലിലോട്ട്. പിന്നെ മുടിപോലും പുറത്ത് കാണിക്കാതെ പുതപ്പിനുള്ളില്‍ നിദ്ര തുടര്‍ന്നു.



( ഞാന്‍ കാണിച്ച് കൊടുത്ത ചാര്‍മിനാറില്‍ ആയിരുന്നു ഈയിടെ ബോംബ് സ്ഫോടനമുണ്ടായത്. നിങ്ങള്‍ക്ക് വേണമെങ്കില്‍ അതിനെ മെക്കാ മസ്ജിദ് എന്ന് വിളിക്കാം.)